Monday, June 27, 2011

ഭാഗം 4

***
ഓരോരോ വഴിപാടു വരവുകള്‍ വന്നു തുടങ്ങി.

പൊടിപാറിച്ചു കൊണ്ട് ഓരോ ഘോഷയാത്രകളും ഗേറ്റ് കടന്നു അമ്പലപ്പറമ്പിലേക്ക് കയറിത്തുടങ്ങി. എല്ലാം മറന്നു ഓരോ ഘോഷയാത്രയുടെയും കൂടെ ഉത്സാഹതിമിര്‍പ്പോടെ നാട്ടിലെ യുവാക്കള്‍, മുന്‍നിരയില്‍ കാരണവന്മാര്‍, ആല്‍ത്തറയിലും മറ്റും സ്ത്രീകളും കുട്ടികളും വരവ്കാഴ്ചകള്‍ കണ്ടു രസിക്കുന്നു.
പുത്തന്‍ തെരു കൊടിവരവ് അമ്പലമുറ്റത്തേക്ക് കയറി. ചിറ്റാരിക്കല്‍ ബാലകൃഷ്ണ നായരും മറ്റു ചില കാരണവന്മാരും, വരവിനു നേതൃതം കൊടുത്തു കൊണ്ട് മുന്നില്‍ തന്നെയുണ്ട്. അവര്‍ക്ക് തുട്ട് പുറകില്‍ കൊടികുറയും പിടിച്ചു ചില കുട്ടികള്‍.
പുറകില്‍ ചെണ്ടയും, അതിനു പുറകില്‍ ഉയര്‍ന്നും താണും വരുന്ന പൊയ്കാളകള്‍. കാളകളെ സ്ഥാപിച്ചിരിക്കുന്ന മുളയില്‍ പിടിച്ചു ഉയര്‍ത്തിയും താഴ്ത്തിയും ആര്‍പ്പ് വിളിച്ചു കൊണ്ട് മുന്നോട്ടു നീങ്ങുന്ന യുവാക്കള്‍. മുന്നില്‍ തന്നെ മുളയുടെ അറ്റം പിടിച്ചു അവര്‍ക്ക് നേതൃതം നല്‍കിക്കൊണ്ട് ശിവപ്രസാദ്‌. മക്കളുടെ കൈ പിടിച്ചു സുരേഷും അവര്‍ക്കൊപ്പം നടക്കുന്നുണ്ട്.

പുറകെ ഓരോ വരവുകളും വന്നു കയറികൊണ്ടിരുന്നു.

എല്ലാ വരവുകളും അമ്പലം വല വക്കാന്‍ തുടങ്ങി. അമ്പലത്തിനു ചുറ്റും ഭക്തജനത്തിരക്ക്.
***

കുളത്തിനു അടുത്തായി സംഭാര വിതരണം. സംഭാരത്തിനായി തിരക്ക് കൂട്ടുന്നു ചിലര്‍. വരവിനു കൂടെ അറപ്പ് വിളിച്ചു തുള്ളിചാടിയതിന്റെ ക്ഷീണം മാറ്റാന്‍, ഓടിയടുക്കുന്നവര്‍.

ആ കൂട്ടത്തിനിടയില്‍ നിന്നും തിക്കി തിരക്കിക്കുണ്ട് ബഷീര്‍ പുറത്തേക്കിറങ്ങി. അവന്റെ രണ്ടു കയ്യിലും ഓരോ ഡിസ്പോസിബിള്‍ ഗ്ലാസ്സില്‍ സംഭാരം. അവന്‍ അത് തുളുമ്പി പോകാതെ പിടിച്ചുകൊണ്ട് ആള്‍തിരക്കിനിടയിലൂടെ തലയുയര്‍ത്തി എത്തിച്ചു നോക്കി. കുറച്ചകലെ താഴെ ഇറക്കി വച്ചിരിക്കുന്നു പോയ്‌ കാളകളെ, അതിനടുത്തായി ശിവപ്രസാദും, ബാലകൃഷ്ണന്‍ നായരും, സുരേഷ്കുമാറും പാല്‍ ഐസ് നുണഞ്ഞു കൊണ്ട് കുട്ടികളും നില്‍ക്കുന്നുണ്ട്. കൂട്ടുകാരും നാട്ടുകാരുമായി മറ്റു ചിലരും.

"ശിവേട്ടാ..." വിളി കേട്ട് ശിവപ്രസാദ്‌ തിരിഞ്ഞു നോക്കി. ആളുകള്‍ക്ക് അപ്പുറം നില്‍ക്കുന്ന ബഷീര്‍ ഗ്ലാസ്‌ ഉയര്‍ത്തിക്കാണിച്ചു: "സംഭാരം.." ഉറക്കെ വിളിച്ചു പറഞ്ഞു... " വാ... എല്ലാരേം വിളിച്ചോ..."

"അളിയാ.. കുറച്ചു സംഭാരം അടിച്ചാലോ..??" ശിവപ്രസാദ്‌ സുരേഷ്കുമാരിനോട് ചോദിച്ചു. കൂടെയുണ്ടായിരുന്ന ചിലര്‍ സംഭാരം കുടിക്കാന്‍ നീങ്ങി.

"അടിച്ചേക്കാം അളിയാ... ഇതൊക്കെ ചോദിക്കാനുണ്ടോ..? " സുരേഷ് ചിരിച്ചു കൊണ്ട് അങ്ങോട്ട്‌ നടന്നു.

"സംഭാരം വേണംന്ന്ള്ളോര്‍ പോയി കുടിച്ചിട്ട് വരൂ..." കാരണവന്മാരില്‍ ആരോ വിളിച്ചു പറഞ്ഞു.

"മാമ... എനിക്കും വേണം സംപാരം.." ബാലകൃഷ്ണന്‍ നായരുടെ അടുത്ത് നിന്നിരുന്ന രാഹുല്‍. ശിവന് പുറകെ നടന്നു, ശിവന്‍ തിരിഞ്ഞു നോക്കി, ബാലകൃഷ്ണന്‍ നായരുടെ കൈവിരലില്‍ പിടിച്ചു അലിഞ്ഞു തീരാറായ ഐസ് നുണഞ്ഞു കൊണ്ട് അശ്വതി രാഹുല്‍ പോകുന്നത് നോക്കി നില്‍ക്കുന്നു.
:"അച്ചു..." ശിവന്‍ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വിളിച്ചു. അശ്വതി ശിവനെ നോക്കി. ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അവള്‍ ബാലകൃഷ്ണന്‍ നായരുടെ വിരലില്‍ നിന്നും പിടി വിട്ടു, ശിവന് നേരെ നടന്നു. രാഹുല്‍ സുരേഷിനോടൊപ്പം ആള്‍ കൂട്ടത്തിനിടയിലൂടെ പോയി.

ബഷീര്‍ കയ്യിലെ സംഭാരം ആളുകള്‍ തട്ടി കളയാതിരിക്കാന്‍ ശ്രദ്ദിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. അവിടേക്ക് വരുന്ന സുരേഷിനെ നോക്കി ഗ്ലാസ്‌ ഉയര്‍ത്തിക്കൊണ്ടു: " അളിയോ... നല്ല അടിപൊളി സംഭാരം.. ഒരു ഗ്ലാസ്‌ കുടിച്ചു നോക്ക്" പെട്ടന്നായിരുന്നു പുറകിലെ തിരക്കില്‍ നിന്നും ഒരാള്‍ പുറകിലേക്ക് തെന്നി ഇറങ്ങിയത്‌. അയാള്‍, തിരിഞ്ഞു നില്‍ക്കുകയായിരുന്ന ബഷീറിന്റെ പുറകില്‍ വന്നിടിച്ചു. ബഷീര്‍ സംഭാര ഗ്ലാസ്സോടെ മുന്നില്‍ കച്ചവടത്തിലായിരുന്ന പൊരിക്കച്ചവടക്കാരന്റെ പൊരിചക്കിലേക്ക് മുഖമടച്ചു വീണു. എല്ലാവരും എന്ത് സംഭവിച്ചു എന്നറിയാതെ അന്തം വിട്ടു. പൊരിചാക്കില്‍ മുഖം കുത്തി കിടക്കുകയായിരുന്ന, ബഷീര്‍ മെല്ലെ എഴുന്നേറ്റു. അവന്റെ മുഖത്ത്, മൂക്കിലും വായിലും എല്ലാം പൊരി കയറിയിരിക്കുന്നു. അവന്‍ വായിലുള്ള പൊരി ചവച്ചിറക്കി. മുന്നില്‍ പല്ലിറുമ്മി നില്‍ക്കുന്ന പൊരി കച്ചവടക്കാരന്റെ മുഖം കണ്ടപ്പോള്‍ അവന്‍ ഒന്നു ഞെട്ടി. അയാള്‍ അലറിക്കൊണ്ട് മുന്നോട്ടാഞ്ഞു.

"ഡാ...."
"ഓയ്‌...... വേണ്ടാ.."
പെട്ടന്ന് ബഷീര്‍ പരുഷമായി തന്നെ അലറിക്കൊണ്ട്, അടുക്കരുത് എന്ന മട്ടില്‍ ഒരു കൈ മോന്നോട്ടുയര്‍ത്തി. അവന്റെ ആ ഭാവം കണ്ടപ്പോള്‍, ആളുകളുടെ ഇടയിലൂടെ അങ്ങോട്ട്‌ വരികയായിരുന്ന ശിവപ്രസാദ്‌ പോലും അമ്പരന്നു. മുന്നോട്ടാഞ്ഞ കച്ചവടക്കാരന്‍ ഒന്നറച്ചു. മറ്റേ കൈ മടക്കി കുത്തിയിരിക്കുന്ന മുണ്ടിനടിയിലേക്ക് കൈ കടത്തി. ബഷീര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന ആകാംഷയോടെ നോക്കി നില്‍ക്കുകയാണ് എല്ലാരും. അവന്‍ പെട്ടന്ന് കൈ വലിച്ചെടുത്തു. കയ്യില്‍ കുറച്ചു നോട്ടുകള്‍ അതില്‍ നിന്നും ഒരു പത്തു രൂപ നോട്ടു എടുത്തു പൊരികച്ചവടക്കാരന്റെ കയ്യില്‍ കുത്തിവച്ചു കൊടുത്തു. എല്ലാരും വാ പൊളിച്ചു പോയി. അവിടെ ഒരു കൂട്ടച്ചിരി പടര്‍ന്നു.

ഗണേശന്‍ എല്ലാര്‍ക്കും സംഭാരം കൊണ്ടുവന്നു കൊടുത്തു. "ബഷീറിന്റെ ഭാവം കണ്ടപ്പോള്‍ കരുതി ഇവിടെ എന്തെങ്കിലും നടക്കും എന്ന്... ഹ ഹ ഹ .." സുരേഷിനു ചിരി അടക്കാന്‍ വയ്യ. " ഇത് ഇവന്റെ സ്ഥിരം നമ്പറല്ലേ സുരേട്ടാ..." ബഷീറിന്റെ അടുത്ത കൂട്ടാണ് ഗണേശന്‍. "അവന്‍ ശിവേട്ടന്റെ ധൈര്യത്തിലാ ഈ കളിയൊക്കെ.."

"പോടാ പോടാ..എനിക്ക് അടി കിട്ടുന്നത് നീനക്കൊക്കെ കാണണം അല്ലേടാ..???"
എല്ലാരും ചിരിച്ചു.

"ശിവേട്ടാ.." സംഭാരത്തിന്റെ ഗ്ലാസ്‌ ശിവപ്രസാദിന് നീട്ടുന്നതിനിടയില്‍ ഗണേശന്റെ നോട്ടം അമ്പല ഗേറ്റിനു നേരെയാണ് . "അങ്ങോട്ട്‌ നോക്ക്.." മുഖം ചലിപ്പിച്ചു കാണിച്ചു.

ശിവപ്രസാദ്‌ ഗ്ലാസ്‌ വാങ്ങിക്കൊണ്ടു മുഖം തിരിച്ചു ഗേറ്റിനു നേരെ നോക്കി. പൊടി പറത്തിക്കൊണ്ട് ഒരു കാളവരവ് ഗേറ്റ് കടന്നു വരുന്നു. ഗംഭീര കൊടിവര് തന്നെയായിരുന്നു അത്. പൊയ്കാളയില്‍ വളരെ പ്രൌഡിയോടെ മോടി പിടിപ്പിച്ചിരിക്കുന്നു.

ശിവപ്രസാദ്‌ സംഭാരം കുടിചിറക്കി. "ചക്കപ്പറമ്പില്‍ സുധാകരന്‍ എന്ന സി. പി. സുധാകരന്‍ മുതലാളിയുടെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വരവാടാ അത്.." ശിവപ്രസാദ്‌ ഒന്ന് ചിരിച്ചു. "സി. പി. ഗ്രൂപിന്റെ പേരില്‍ ഭണ്ടാരപ്പെട്ടിയില്‍ വീഴുന്ന ചില്ലറ തുട്ടുകള്‍ വരെ ചിറ്റാരിക്കല്‍ ശിവപ്രസാദിന്റെ പതനം കാണാന്‍ അവന്‍, സുധാകരന്‍ ദൈവത്തിനു നല്‍കുന്ന കൂലിയാണ്." ശിവപ്രസാദ്‌ അവനെ തന്നെ ശ്രദ്ദിച്ചു നില്‍ക്കുകയായിരുന്ന ഗണേശന്റെ ചുമലില്‍ തട്ടിക്കൊണ്ട് ചിരിച്ചു.
മറ്റുള്ളവരെ നോക്കി "നിങ്ങളൊക്കെ ഉള്ളപ്പോള്‍ എനിക്കെന്തു പേടിക്കാനാടാ..?" കുട്ടികള്‍ക്ക് സംഭാരം കൊടുക്കുകയായിരുന്ന സുരേഷിനെ നോക്കി: "അളിയാ ഒരു കൈ നോക്കണോ..?"
"ഹയ്യോ... ഞാനില്ല, എനിക്ക് അടുത്തയാഴ്ച പറക്കാനുള്ളതാ അളിയോ, കൃഷ്ണ പറഞ്ഞത് വച്ച് നോക്കുമ്പോള്‍ ഇത് കുറച്ചു കടുത്ത കളിയാണ്‌ന്നാ തോന്നണത്." അവന്‍ ശിവപ്രസാദിന് നേരെ നടന്നടുത്തു.
"അങ്ങനെ ഒരു കളിക്ക് ഞാന്‍ നില്‍ക്കണോ..?" ചിരിച്ചു കൊണ്ട് ശിവപ്രസാദ്‌ ആളുകള്‍ക്കിടയിലൂടെ നടന്നു.
"അളിയാ, അളിയന്‍ വേദിയിലിരുന്ന് ഞങ്ങള്ക്ക് പ്രോല്‍സാഹനം തന്നാ മതി." അവര്‍ക്കൊപ്പം നടക്കുന്ന ബഷീറിന്റെ കമന്റ്‌.
"എന്താടാ..? ഞങ്ങള്‍ക്കോ..?" ഗണേശന്‍ അതില്‍ കയറി പിടിച്ചു. "നിനക്ക് കോലില്‍ പിടിക്കണങ്കില്‍ ബാക്കിയുള്ളവര്‍ കുനിഞ്ഞു നില്‍ക്കണ്ടേടാ, എന്നിട്ടാ വല്യ വീരവാദം" അവന്‍ ബഷീറിനെ കളിയാക്കി. സുരേഷും മറ്റും അത് കേട്ട് ചിരിച്ചു. ബഷീര്‍ ആകെ ചമ്മിപ്പോയി: "അതല്ല... ഞങ്ങള് നീങ്ങളെ ഉഷാറാക്കണമെങ്കില്‍, ഞങ്ങളെ ആരെങ്കിലും ഉഷാറാക്കണ്ടേ..?"

"മതിയെടാ കിടന്നുരുണ്ടത്.. " ഗണേശന്‍ ബഷീറിനെ വീണ്ടും കളിയാക്കി. ബഷീര്‍ ഗണേശനെ നോക്കി പല്ല് കടിച്ചു.ഗണേശന്‍ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു.

***

ശിവപ്രസാദും മറ്റും ചെല്ലുമ്പോള്‍, പൊയ്ക്കാളയുടെ അടുത്ത് നിന്ന് ആളുകള്‍ക്ക് മുകളിലൂടെ തല ഉയര്‍ത്തിപ്പിടിച്ച്, സി.പി. ഗ്രൂപിന്റെ വരവ് ശ്രദ്ടിക്കുകയായിരുന്നു ബാലകൃഷ്ണന്‍ നായരും കൂടെയുള്ള മറ്റു ആള്‍ക്കാരും. അമ്പല പറമ്പില്‍ നില്‍ക്കുന്ന എല്ലാ ആളുകളുടെയും ശ്രദ്ദ അവിടേക്ക് തന്നെയാണ്.

ആ ഭാഗത്ത്‌ നിന്നും ആളുകള്‍ക്കിടയിലൂടെ അല്പം പ്രായമുള്ള ഒരാള്‍ അവര്‍ക്ക് നേരെ തൃതിയില്‍ വന്നു. "ബാലന്‍ നായരെ.." വിളിച്ചു കൊണ്ട് അയാള്‍ ബാലകൃഷ്ണന്‍ നായരുടെ അടുത്തേക്ക് ചെന്നു.
"എന്താ അപ്പുണ്ണി.." അല്പം പരിഭ്രമിച്ചു കണ്ട അയാളുടെ മുഖത്തേക്ക് ശ്രദ്ദിച്ചുകൊണ്ട് ചോദിച്ചു.
ശിവപ്രസാദും കൂടെയുള്ളവരും അയാളെ ശ്രദ്ദിച്ചു.
"ചേര ഗോപിയെം വേറെ കൊറച്ച് ചട്ടമ്പികളേം കൊണ്ടന്നിട്ടുണ്ട് സുധാകരന്‍, " അയാള്‍ ശിവനെ നോക്കി. "മോനെ ശിവാ, ശ്രദ്ദിക്കണം, ഒന്നിനും മടിക്കില്ല ആ പന്നികള്.." അയാള്‍ എല്ലാവരെയും നോക്കിയിട്ട് അവിടെ നിന്നും തിരിച്ചു നടന്നു.

"ബാലകൃഷ്ണന്‍ നായരുടെ മനസ്സില്‍ പിരിമുറുക്കത്തിന്റെ വേലിയേറ്റങ്ങള്‍ നടക്കുന്നത് അയാളുടെ മുഖത്ത് കാണാമായിരുന്നു. ശിവന് നേരെ തിരിഞ്ഞു, അച്ഛനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു ശിവന്‍.
"അവന്‍ രണ്ടും കല്പിച്ചുള്ള കളിയാണെന്ന് തോന്നുന്നു." എന്തോ ഉറപ്പിച്ചപോലെ ബലമുള്ള വാക്കുകള്‍ "വരട്ടെ, എവിടെ വരെ അവന്‍ കളിക്കുമെന്ന് നമുക്ക് നോക്കാം"

"അല്ലാ.. ആ ചെക്കനിത് എന്തിന്റെ കേടാ..?" കൂട്ടത്തില്‍ ഉള്ള ഒരു കാരണവര്‍.
"ശിവാ, അവന്‍ എന്ത് കളിയും കളിക്കട്ടെ, നമ്മടെ കൈകള്‍ തിന്നാനും, ചന്തി കഴുകാനും മാത്രമല്ല എന്ന് അവനും കാണിച്ചു കൊടുക്കാം" കൂട്ടത്തില്‍ ഉള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ മുന്നോട്ടു വന്നു.

"ചട്ടമ്പികളെ ഇറക്കി വേല കൊഴുപ്പിക്കാനാകും സുധാകരന്റെ തീരുമാനം.." ഗണേശന്‍ അത് പറയുമ്പോള്‍ സുരേഷ് എല്ലാവരെയും നോക്കുകയാണ്.
"അവര്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കോ..?"
"ഹേയ്... എന്ത് പ്രശ്നം ഉണ്ടാക്കാന്‍.?" ഗണേശന്‍ നിസ്സരമട്ടില്‍ പറഞ്ഞു.
"ഇപ്പോഴാ ഒന്ന് ഉഷാറായത്, നല്ല എതിരാളികളെ കിട്ടാഞ്ഞിട്ട് വെഷമിച്ചിരിക്കാരുന്നു." ബഷീര്‍ ഉഷാറായി, കൂടെ മറ്റുള്ളവരും. എല്ലാവരുടെയും മുഖത്ത് സന്തോഷം. എല്ലാരും ബഷീറിന്റെ ഡയലോഗ് കേട്ട് ചിരിച്ചു.

"എന്താ, തമാശ ഞാനും കൂടി ഒന്ന് കേള്‍ക്കട്ടെ" എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി. ആളുകളുടെ ഇടയില്‍ നിന്നും സുധാകരന്‍, കൂടെ നാലഞ്ചു പേരും. തിളങ്ങുന്ന ചന്ദനക്കളര്‍ ഷര്‍ട്ടും, കസവ് മുണ്ടും, പിന്നെ കഴുത്തിലും കൈകളിലും ആഭരണങ്ങള്‍. ഒരു പോങ്ങച്ചക്കാരന്റെ പ്രൌഡി.
എല്ലാവരുടെയും ശ്രദ്ദ അവന്റെ നേരെയായി.
"ചിരിക്കാനുള്ള വക ഉണ്ടോന്നു നോക്കട്ടെ..." ഒരു പരിഹാസം പോലെയുള്ള അവന്റെ ചോദ്യം, തമാശ കേട്ട പോലെ കൂടെയുള്ളവര്‍ ചിരിച്ചു.
"ചിറ്റാരിക്കല്‍ തറവാട്ടിലെ, ഇപ്പോഴത്തെ തലമൂത്ത കാരണവര്‍, ചിറ്റാരിക്കല്‍ ബാലകൃഷ്ണന്‍ നായര്‍ക്ക് എന്നെ മനസ്സിലായോ എന്തോ..." സുധാകരന്‍ ബാലകൃഷ്ണന്‍ നായരുടെ അടുത്തേക്ക് ചെന്നു. കുറച്ചു മാറി നിന്നിരുന്ന ശിവപ്രസാദ്‌ മെല്ലെ അങ്ങോട്ട്‌ നീങ്ങി. നടന്നടുക്കുന്ന അവനെ നോക്കി സുധാകരന്‍ "പക്ഷെ, ശിവന്‌ അറിയും.... കണ്ടില്ലേ അവന്റെ കണ്ണുകളിലെ ശൌര്യം..? ഹ ഹ ഹ ...." അവന്‍ ഒരു ഒരു ഭ്രാന്തനെ പോലെ പൊട്ടി ചിരിച്ചു.
"ഇത് ശൗര്യമല്ല," സുധാകരന്‍ പല്ലു ഞെരിച്ചു കൊണ്ട് ശിവപ്രസാദിന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി." ചവിട്ടേറ്റ മൂര്‍ഖന്‍ പത്തി വിടര്‍ത്തി എഴുല്‍ക്കുന്നത് കാണുമ്പോള്‍ ഉള്ള ഭയം" അവന്റെ പല്ലുകള്‍ക്കിടയിലൂടെ വാക്കുകള്‍ തെറിച്ചു വീണു.
"സുധാകരാ" ബാലകൃഷ്ണന്‍ നായരുടെ ശബ്ദം ഉയര്‍ന്നു. സുധാകരന്‍ മുഖം തിരിച്ചു ബാലകൃഷ്ണന്‍ നായരെ നോക്കി. "ഇത് അമ്പലപ്പറമ്പാണ്, നീ വെറുതെ അസുഖകരമായ ഒരു രംഗം ഉണ്ടാക്കണ്ടാ... നീ പോ..."
" ഉം... കൊള്ളം.." സുധാകരന്‍ സുഹൃത്തുക്കളെ നോക്കി. "കണ്ടില്ലേ... നര ബാധിച്ച സിംഹത്തിന്റെ പവര്‍.." അവര്‍ ചിരിച്ചു. "പക്ഷെ ആജ്ഞാപിക്കുമ്പോള്‍ വാലും ചുരുട്ടി പിന്തിരിഞ്ഞു പകാനല്ല ഞാന്‍ തിരിച്ചു വന്നത്." അവന്‍ നാടകീയമായി ബാലകൃഷ്ണന്‍ നായരുടെ നേരെ വീണ്ടും തിരിഞ്ഞു. " കുറച്ചു ദിവസങ്ങളായി, ഇത് പോലെ ഒരു പരിചയം പുതുക്കലിന് കാത്തിരിക്കുകയായിരുന്നു ഞാന്‍... സുഖകരമല്ലാത്ത ഈ രംഗത്തിന് വേണ്ടി"

ഞെരിഞ്ഞമരുന്ന പല്ലുകല്‍ക്കിടയിലൂടെ അക്ഷരങ്ങള്‍ പുറത്തേക്കു തെറിച്ചു. അവന്റെ കണ്ണുകള്‍ ബാലകൃഷ്ണന്‍ നായരുടെ കണ്ണുകളില്‍ തറച്ചു നിന്നു. പക്ഷെ ആ കണ്ണ്കളിലെ നിര്‍ഭയം, അത് അവനെ ഒന്നുലച്ചു. അവര്‍ക്കിടയിലേക്ക് സുധാകരന് അഭിമുഖമായി ശിവപ്രസാദ്‌ കയറി നിന്നു. അച്ഛന്റെ പ്രതിരൂപം പോലെ മകന്‍ ശിവപ്രസാദിന്റെ മുഖം സുധാകരന്റെ കണ്ണുകളില്‍ പതിച്ചു.

"നീ പരിച്ചയപെട്ടതൊന്നുമല്ല സുധാകര, ചിറ്റാരിക്കല്‍ ബാലകൃഷ്ണന്‍ നായര്‍......" ശിവന്റെ പതിഞ്ഞ സ്വരത്തിന് ചുട്ടു പഴുത്ത ഇരുമ്പിന്റെ ചൂട്. ശിവന്‍ അവന്റെ അടുത്തേക്ക് നീങ്ങി.
"എവിടെ നിന്നോ പത്തു പുത്തനുണ്ടാക്കി വന്നു, ചിറ്റാരിക്കല്‍ക്കാരോട് കടങ്ങള്‍ തീര്‍ക്കാനാണ് ഭാവമെന്കില്‍...., ആ കടങ്ങള്‍ ഈ ജന്മം കൊടുത്തു തീര്‍ക്കാന്‍ നിന്നെ കൊണ്ടാവില്ല സുധാകരാ..."

സുധാകരന്‍ അണപ്പല്ലുകള്‍ കടിച്ചമര്‍ത്തി.
"ഇല്ലെഡാ... ഇത് കടങ്ങള്‍ വീട്ടാനുള്ള എന്റെ രണ്ടാം ജന്മമാണ്, അത് വീട്ടാതെ ഇനി ഞാന്‍ വിശ്രമിക്കില്ലാ..." അവന്‍ ചുറ്റും നോക്കി, തീ പാറുന്ന കണ്ണുകളോടെ.

"ചെവില്‍ നുള്ളിക്കോ, അച്ഛനും മോനും..."
"പുളുത്തും...." ചുവന്ന മുഖവുമായി ഗണേശന്‍ മുന്നോട്ടാഞ്ഞു. ശിവ പ്രസാദ്‌ കൈ നീട്ടി തടുത്തു.
"നീയൊന്നു പോടാ അവിടുന്ന്..." ചിലരൊക്കെ കൂടി ഗണേശനെ പിടിച്ചു മാറ്റി. സുധാകരന്‍ അവനെ നോക്കി, പല്ലുകള്‍ ഞെരിച്ചു.
"നീര്‍ക്കോലിയും പത്തി പൊക്കി തുടങ്ങി..." പിന്നെ അവിടെ കൂടി നില്‍ക്കുന്നവരുടെ മുഖങ്ങളിലൂടെ കണ്ണുകള്‍ ഓടിച്ചു. ശിവനെ നോക്കി, അടിമിടിയോന്നു നോക്കി, അവന്റെ ചുണ്ടിന്റെ കോണില്‍ പുച്ഛത്തില്‍ ഒരു ചിരി മിന്നി മാഞ്ഞു. അവന്‍ തിരിഞ്ഞു നടന്നു.

"പിന്നെ... " ശിവ പ്രസാദ്‌ സുധാകരന്റെ പുറകെ മുന്നോട്ടു നടന്നു വന്നു. സുധാകരന്‍ നിന്ന് തല തിരിച്ചു. "സി. പി. മുതലാളി കളിക്കളത്തിലേക്ക് വാടക ഗുണ്ടകളെ ഇറക്കി തുടക്കം തന്നെ കൊഴുപ്പിക്കാനാണ് ഭാവമെന്കില്‍... ഞങ്ങളും കാത്തിരിക്കയാണ് ആ കളി തുടങ്ങാന്‍....അത് കാണാന്‍ ഈ നാട്ടുകാരും.." അത് പറയുമ്പോള്‍ സുധാകരന്റെ മുഖത്തിലെ ഭാവമാറ്റം അവന്റെ കൂടെ വന്നവര്‍ ശ്രദ്ധിച്ച്. അവന്‍ അവരെ മാറി മാറി നോക്കി, സംശയത്തോടെ..... അവരും അമ്പരന്നു നില്‍ക്കുന്നു.

"ആശുപതിയില്‍ ഇപ്പൊ തന്നെ കുറച്ചു ബെഡുകള്‍ ബുക്ക്‌ ചെയ്യുന്നത് നല്ലത" ബഷീര്‍ ചിരിച്ചു കൊണ്ട് കളിയാക്കുന്ന രീതിയില്‍ വിളിച്ചു പറഞ്ഞു. സുധാകരന്‍ അവനെ നോക്കി മുരണ്ടു.
"ഓ പിന്നേ... പോടെ പോടെ...." കളിയാക്കിയ രീതിയില്‍ ഉള്ള ബഷീറിന്റെ ആ പെരുമാറ്റം സുധാകരന് സഹിച്ചില്ല. അവന്‍ വലിഞ്ഞു മുറുകിയ മുഖത്തോടെ പതഞ്ഞു പൊങ്ങിയ രോഷം അമര്‍ത്തിപ്പിടിച്ചു അവിടെ നിന്നും ആള്‍ കൂട്ടത്തിനുള്ളിലേക്ക് നടന്നു. കൂടെ കൂട്ടാളികളും.

അമ്പല നടയില്‍ ചെണ്ടമേളം മുറുകി.......
അമ്പല മുറ്റത്ത്‌ കരിങ്കാളി ഉറഞ്ഞു തുള്ളി...
തുടരും