Sunday, February 21, 2010

ഭാഗം:1

നിലാവില്‍ കുളിച്ചു നില്‍ക്കുന്നു നീണ്ടുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. പാടത്തിനു അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന കാവല്മാടങ്ങളില്‍ നേരിയ കാറ്റില്‍ ആടിക്കളിക്കുന്ന റാന്തല്‍ വിളക്കിന്റെ നേരിയ വെളിച്ചപ്പൊട്ടുകള്‍. നെല്ക്കതിരുകളെ ഇക്കിളിയാക്കി ചിരിപ്പിച്ചു കടന്നുപോകുന്ന ഇളം തണുപ്പുള്ള കാറ്റ്.

വയലില്‍ നിന്നും അധികം അകലെയല്ലാതെ, തോട്ടുവക്കില്‍ നില്‍ക്കുന്ന ഒരു കുടിലിലേക്ക് നമ്മുടെ ശ്രദ്ദ പോകുമ്പോള്‍, ചന്ദ്രന്‍ മേഘങ്ങള്ക്കിടയിലേക്ക് മറയുന്നു. പശ്ചാത്തലം ഇരുട്ടില്‍ മുങ്ങുന്നു.

ഇരുളില്‍ ചാഞ്ചടിക്കൊണ്ടിരിക്കുന്ന ചിമ്മിനി വിളക്കിന്റെ തിരിനാളം തെളിഞ്ഞുവരുന്നു. കുടിലിന്റെ ഉള്‍വശം, വിളക്കിന്റെ നേരിയ വെളിച്ചത്തില്‍ മുറിയുടെ ഒരു വശത്ത്, അറിയാതെ ഉയരുന്ന നിശ്വാസങ്ങളോടും നേരിയ ശീല്ക്കരങ്ങളോടും കൂടി രണ്ടു രൂപങ്ങള്‍ കിടന്നു പുളയുന്നു.

ഓലമറയ്ക്കപ്പുറത്തു നിന്നും ഒരു മുഖം മെല്ലെ നീങ്ങിവന്നു. ആ മുഖം വ്യക്തമല്ല എങ്കിലും അതൊരു മുതിര്‍ന്ന ആളായിരുന്നില്ല എന്നു വ്യക്തം. അവനെ കണ്ണുകളില്‍ വിളക്കിന്റെ തിരിനാളം നിന്ന് വിറക്കുന്നുണ്ടായിരുന്നു.

മറവില്‍ നിന്നും അവന്‍ മെല്ലെ ആ രൂപങ്ങള്‍ക്ക് നേരെ നീങ്ങി. വിളക്കിന്റെ നേരിയ വെളിച്ചത്തില്‍ ആ രൂപത്തിന് ഏകദേശം പത്തോ പന്ത്രണ്ടോ വയസ്സ് കാണും. കൈകള്‍ പുറകില്‍ അവന്‍ അവര്‍ക്കരികിലേക്ക് ശബം കേള്‍പ്പിക്കാതെ മെല്ലെ നടന്നു.

വികാരതീക്ഷനതയോടെ കണ്ണുകളടച്ചു, ചുണ്ട് കടിച്ചു ഉയര്‍ന്നു വരുന്ന ശീല്ക്കരങ്ങളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന മുഖം, വിളക്കിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നു.

ഒരു നിമിഷം കണ്ണ് തുറന്ന അവര്‍, വിളക്ക് മറഞ്ഞു ഒരു രൂപം നില്‍ക്കുന്നത് കണ്ടു ശ്രദ്ദിച്ചു. അപ്പോള്‍ അവരുടെ മുഖത്ത് തെളിഞ്ഞ വികരമെന്തായിരുന്നു എന്നറിയാന്‍ പ്രയാസമായിരുന്നു.

സ്ത്രീ നിശ്ചലയായത് കൊണ്ടായിരിക്കണം, അവരുടെ കഴുത്തില്‍ മുഖം പൂഴ്ത്തിയിരുന്ന അയാള്‍ തലയുയര്‍ത്തി അവരുടെ മുഖം ശ്രദ്ദിച്ചത്. അവരുടെ കണ്ണുകള്‍ മറ്റെവിടെയോ തറച്ചു നില്‍ക്കുന്നത് കണ്ടാണ്, അയാള്‍ അങ്ങോട്ട്‌ മുഖം തിരിച്ചത്. എന്താണെന്ന് മനസ്സിലാകുന്നതിനു മുന്‍പേ , നിഴലിന്റെ പുറകില്‍ പിടിച്ചിരുന്ന കൈ ഉയര്‍ന്നു താഴ്ന്നു. അവന്റെ കയ്യില്‍ വെട്ടുകത്തി ആണെന്ന് മനസ്സിയപ്പോഴേക്കും അവര്‍ വൈകിപ്പോയിരുന്നു. ഭീകരമായ ഒരു അലര്‍ച്ച നെല്പാടത്തിനു ചുറ്റും പ്രകമ്പനം കൊണ്ടു.

അവന്‍ കുടിലില്‍ നിന്നും പുറത്തെക്കോടിയിറങ്ങി, അകലെ നിന്ന് ആരുടെയൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാം, എന്തെക്കെയോ ഉറക്കെ വിളിച്ചു പറയുന്നു, ചൂട്ടു കറ്റകളുമായി ആരൊക്കെയോ പല ദിക്കില്‍ നിന്നും ദ്രിതിയില്‍ അടുക്കുന്നു. അവന്‍ തോട്ടുവക്കിലേക്ക് ഓടി, തോട്ടിലേക്ക് ചാടിയിറങ്ങി, വെള്ളം കുറവായിരുന്നു, അവന്‍ ദ്രിതിയില്‍ തോട് കടന്നു മറു കരയിലേക്ക് വലിഞ്ഞു കയറി, അവന്‍ ഒന്ന് തിരിഞ്ഞു നോക്കി, ചൂട്ടു കറ്റകള്‍ അടുത്ത് വരുന്നു. പിന്നെ അവന്‍ ഓടി, ഇരുട്ടിന്റെ മറ പറ്റി അവന്റെ കാലുകള്‍ കുതിച്ചു.

ഇടവഴിയിലൂടെ ഓടുകയായിരുന്നു അവന്‍, പെട്ടന്നാണ് വേലിക്കെട്ടിനപ്പുറത്തു നിന്നും ഒരു രൂപം ചാടി വീണത്‌. അവനില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നു. അവന്‍ അയാളുടെ മേല്‍ തട്ടി താഴെ വീണു. അവന്‍ ആകെ ഭയന്നിരിക്കുന്നു, വിയര്‍പ്പില്‍ മുങ്ങി, പേടിച്ചു വിറച്ച അവന്റെ മുഖം നിലാവില്‍ തെളിഞ്ഞു കണ്ടു. ഒന്നും മനസ്സിലാകാതെ നില്‍ക്കുകയാണ് അയാള്‍.

"ഡാ, വാസു.!!!" കള്ളന്‍ കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ട് അവന്‍ ഞെട്ടി, തപ്പി തടഞ്ഞു എഴുന്നേറ്റു വാസു തിരിഞ്ഞു നോക്കാതെ ഓടി. കുഞ്ഞുണ്ണി അന്തം വിട്ടു അവനെ നോക്കി നിന്ന്.

വാസു ഓടിവന്ന ദിശയില്‍ അകലെ നിന്നും ആരുടെയൊക്കെയോ ബഹളം കേള്‍ക്കാം. ഒന്നും മനസ്സിലാകാതെ കുഞ്ഞുണ്ണി ആ ദിശയിലേക്ക്‌ നോക്കി, പിന്നെ വാസു ഓടിയ ദിശയിലേക്കും. അല്പം അവിടെ തന്നെ ശങ്കിച്ച് നിന്നു, പിന്നെ പെട്ടന്ന് അടുത്ത വേലിക്കെട്ടിനുള്ളിലെക്ക് എടുത്ത് ചാടി.

* * * * * * * * * * * * * * * * * * * * * * * *

നേരം പുലരുന്നു,

ഒരു കൊപ്രക്കളം.
ഓല മറച്ച ഒരു ഷെഡിനുള്ളില്‍ മണ്ണുകൊണ്ട് നിര്‍മിച്ച കൊപ്ര ചൂളയോട് ചേര്‍ന്നുണ്ടായിരുന്ന ചകിരിക്കൂമ്പരത്തിന് മറവില്‍ കിടക്കുകയാണ് വാസു. അവന്‍ നല്ല ഉറക്കത്തിലാണ്. ചുറ്റും ബൂട്ടുകള്‍ നിലത്തമരുന്ന ശബ്ദങ്ങള്‍ അടുത്തുവരുന്നു. ചിരട്ടകളും ചകിരികളും മറഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് വാസു ഞെട്ടി ഉണര്‍ന്നത്. ഞെട്ടിപ്പിടഞ്ഞു മുഖമുയര്‍ത്തി നോക്കിയപ്പോള്‍, മുന്നില്‍ പോലിസ്‌.

* * * * * * * * * * * * * * * * * * * * * * * *

ദുര്‍ഗുണ പരിഹാര പാഠശാല:

സെല്ലിനുള്ളില്‍ വാസു, ഇരുമ്പഴികളില്‍ പിടിച്ചു നിര്‍വ്വികരമായി പുറത്തേക്കു നോക്കി നില്‍ക്കുന്നു.

* * * * * * * * * * * * * * * * * * * * * * * *

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം :

ചെട്ടിയം പാറ കവല: ഓല മേഞ്ഞ ഒരു ചായക്കടയും, രണ്ടു പെട്ടിക്കടകള്‍ പിന്നെ ഒന്ന് രണ്ടു മുറികള്‍ ഉള്ള പിടികക്കെട്ടിടം ഇതാണ് ചെട്ടിയം പാറ കവല.

കര്‍ക്കിടകത്തിലെ കാലവര്‍ഷം തകര്‍ത്തു പെയ്യുകയാണ്.
തകര്‍ത്തു പെയ്യുന്ന മഴയില്‍ പശ്ചാത്തലം അവ്യക്തമാണ്. ആരോ ഒരാള്‍ തലയില്‍ ഓലക്കുടയും ചൂടി റോഡരികിലൂടെ നടന്നു പോകുന്നു. അകലെ അവ്യക്തതയില്‍ നിന്നും ഒരു റൂട്ട് ബസ്സ്‌ വന്നു നിന്ന് കിതച്ചു. ബുസ്സിനകത്തു നിന്നും കണ്ടക്ടരിന്റെയും യാത്രക്കാരുടെയും ബഹളം അവ്യക്തമായി കേള്‍ക്കുന്നു. ബസില്‍ നിന്നും രണ്ടുമൂന്നു പേര്‍ ഇറങ്ങി. രണ്ടു പേര്‍ ഒരു കുടയും ചൂടി. കടന്നു പോയി. മൂന്നാമന്‍, ഒരു യുവാവ്, അയാള്‍ മഴയിലേക്ക് ഇറങ്ങി നിന്നു. ബസ്സില്‍ ഡബിള്‍ ബെല്‍ മുഴങ്ങി ബസ്സ്‌ മുന്നോട്ട് നീങ്ങി.

അയാള്‍ മുഖം ഉയര്‍ത്തി, അയാളുടെ മുഖത്തേക്ക് മഴത്തുള്ളികള്‍ ശക്തിയായി പതിച്ചു. അവന്‍ അവിടെ തന്നെ നിന്നു മുഖം തിരിച്ചു ചുറ്റുപാടും നോക്കി.
ഇരുപതു വയസ്സിനു മുകളില്‍ പ്രായം തോന്നാത്ത പോലെ, എവിടെയോ കണ്ടു മറന്ന മുഖം. നേരിയതായി കിലുത്ത മീശ, പറ്റെ വെട്ടിയ തലമുടി, അല്പം ഇറുകിയ ഷര്‍ട്ടും, നിറം മങ്ങിയ വെള്ള മുണ്ടും. കയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവറും.

ഓലക്കുടയും ചൂടി നടന്നു പോയ ആള്‍ അവനെയും ശ്രദ്ദിച്ചു കൊണ്ട് ചായക്കടയിലേക്ക് കയറി. അവിടെ നിന്ന് ആരൊക്കെയോ നോക്കുന്നുണ്ടായിരുന്നു.

അവന്‍ കാലുകള്‍ മുന്നോട്ടു എടുത്തു വച്ച്, നടന്നു നീങ്ങി.

തുടരും-

1 comment: